ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ സർവീസുകൾക്കായി എത്തി. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി സാങ്കേതികവിദ്യ ഉപയോഗിച്ച് ബിഇഎംഎൽ വികസിപ്പിച്ചെടുത്ത ഓറഞ്ച്, ഗ്രേ നിറങ്ങളിലുള്ള പുതിയ ട്രെയിൻ കെഎസ്ആർ ബെംഗളൂരുവിനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ഇടയിലാണ് സർവീസ് നടത്തുക. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണിത്. പരീക്ഷണയോട്ടം പൂർത്തിയാകുന്നതോടെ ട്രെയിന്‍ സർവീസിന് സജ്ജമാകും. വന്ദേഭാരത് സ്ലീപ്പർ സർവീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ സർവീസ് തുടങ്ങുമെന്നും റെ യിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കഴിഞ്ഞ മേയിൽ അറിയിച്ചിരുന്നു.
16 കോച്ചുകളുള്ള രണ്ട് ട്രെയിനുകളാണ് ഇപ്പോൾ പരീക്ഷണയോട്ടം നടത്താൻ എത്തിച്ചിരിക്കുന്നത്. 11 തേഡ് എ.സി. കോച്ചുകളും നാല് സെക്കൻഡ് എ.സി. കോച്ചുകളും ഒരു ഫസ്റ്റ് എ.സി. കോച്ചുമുണ്ട്. സെൻസർ സൗകര്യമുള്ള കുടിവെള്ള ടാപ്പുകൾ, സി.സി.ടി.വി. നിരീക്ഷണം, ഒട്ടോമാറ്റിക് വാതിലുകൾ, ജൈവശൗചാലയങ്ങൾ, ചാർജിങ് പോയിൻ്റുകൾ, റീഡിങ് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിലുണ്ട്. 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട കുഷ്യനിങ്, ഓട്ടോമാറ്റിക് പ്ലഗ് വാതിലുകൾ, സുഗമമായ യാത്രകൾക്കായി നവീകരിച്ച സസ്പെൻഷൻ, കുറഞ്ഞ ക്യാബിൻ ശബ്ദം, ആധുനിക ഇന്റീരിയറുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്.
ജനുവരിയിലാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ സർവീസ് ആരംഭിച്ചത്. ഹൗറ-കാമാക്യ റൂട്ടിൽ ആഴ്ചയിൽ ആറുദിവസമാണ് ട്രെയിന്‍ സർവീസ് നടത്തുന്നത്.1200 കിലോമീറ്ററിലേറെ ദൂരമുള്ള റൂട്ടിൽ ട്രെയിനിന്റെ നിലവിലെ യാത്രാസമയം 22-24 മണിക്കൂറാണ്. വന്ദേഭാരത് സ്ലീപ്പർ വരുന്നതോടെ ഇത് 18 മണിക്കൂറായിട്ടെങ്കിലും കുറയാനാണ് സാധ്യത. ഹുബ്ബള്ളി – ധാർവാഡ്, ബെലഗാവി, പൂനെ വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അതിവേഗ യാത്രാ ഉറപ്പാക്കും. ഇതിനൊപ്പം കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടും.
SUMMARY: Vande Bharat sleeper train reaches Bengaluru; Bengaluru-Mumbai service to start soon
















