കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസില്‍ നടൻ മോഹൻലാല്‍ വനംവകുപ്പിന് വിവരങ്ങള്‍ കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച ‘ഒറ്റത്തവണ പൊതുമാപ്പ്’ സംവിധാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്. തന്റെ കൈവശമുള്ള ആനക്കൊമ്പുകളെ സംബന്ധിച്ച രേഖകളും വിവരങ്ങളും മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് അദ്ദേഹം സമർപ്പിച്ചു.
രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് മോഹൻലാലിന്റെ കൈവശമുള്ളത്. 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് തേവരയിലെ വീട്ടില്‍ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് ഹാജരാക്കാനാകാതിരുന്നതിനെ തുടർന്ന് വനംവകുപ്പ് മോഹൻലാലിനെ പ്രതിയാക്കി കേസെടുത്തിരുന്നു. 2015-ല്‍ പെരുമ്പാവൂർ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികളും അന്നത്തെ സർക്കാർ ആരംഭിച്ചു.
തുടർന്ന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ മോഹൻലാലിന് സർക്കാർ ലൈസൻസ് അനുവദിച്ചു. എന്നാല്‍ സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയില്‍, ലൈസൻസ് അനുവദിച്ച നടപടി ക്രമങ്ങളില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പിന്നീട് ലൈസൻസ് റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ വനംവകുപ്പിന്റെ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായാണ് മോഹൻലാല്‍ ആനക്കൊമ്പുകളുടെ വിവരങ്ങള്‍ ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.
SUMMARY: Mohanlal possesses two pairs of elephant tusks and 13 handicraft items; details have been handed over to the Forest Department
















