മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയില്‍ വലിയ രീതിയിലുള്ള വിള്ളല്‍ കണ്ടെത്തിയതിനെ തുടർന്ന് മൂന്നാർ നഗരത്തില്‍ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി – ധനുഷ്കോടി ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വിള്ളല്‍ രൂപപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കനത്ത മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഈ വഴിയിലൂടെയുള്ള യാത്രകള്‍ സഞ്ചാരികള്‍ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്നാർ ടൗണിലേക്ക് പ്രവേശിക്കാതെ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ ദേവികുളം റോഡിലേക്ക് തിരിച്ചുവിടുകയാണ്.
പെട്ടെന്നുണ്ടായ ഈ റൂട്ട് മാറ്റം കാരണം മൂന്നാർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ വിള്ളല്‍ കണ്ടെത്തിയ ഭാഗത്ത് ജനവാസമുള്ള വീടുകളില്ലാത്തതിനാല്‍ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഒഴിവായിട്ടുണ്ട്. എന്നിരുന്നാലും, ഭീഷണിയുയർത്തുന്ന ഈ പ്രശ്നത്ത് വിദഗ്ധ സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
SUMMARY: Ground fissures appear in Munnar town; traffic restrictions imposed, and travelers advised to avoid the national highway.
















