ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനഹള്ളിയിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രാവിലെ സ്കൂളിലെ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പ് കുട്ടിയെ പി.ടി അധ്യാപകൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു. കടയാരപ്പനഹള്ളിയിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയായ ഗുരുകിരൺ എന്ന 12കാരനാണ് മരിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിടി അധ്യാപകനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സ്കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
സ്റ്റെർലിങ് ഇംഗ്ലീഷ് റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ബുധനാഴ്ച രാവിലെ സ്കൂളിൽ നിന്ന് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി അറിയിച്ച് മാതാപിതാക്കൾക്ക് ഫോൺ ലഭിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും ഗുരുകിരൺ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വ്യായാമം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അധ്യാപകൻ കുട്ടിയെ രണ്ടുതവണ മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു. വ്യായാമത്തിന് മുമ്പ് ഗുരുകിരൺ ശുചിമുറിയിൽ പോയതിനാണ് അധ്യാപകൻ മർദ്ദിച്ചതെന്ന് ഒരു സഹപാഠിയും വെളിപ്പെടുത്തിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ഈ അധ്യാപകൻ വിദ്യാർഥികളെ വടികളും കമ്പികളും ഉപയോഗിച്ച് ക്രൂരമായി അടിക്കാറുണ്ടായിരുന്നതായും സഹപാഠി ആരോപിച്ചു.
SUMMARY: Sixth grade student dies under mysterious circumstances at school; PT teacher booked for murder
















