കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബരൂയിപൂരില്‍ 11 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണത്തില്‍ പ്രതികരണവുമായി പ്രതിയുടെ മാതാവ്. മകന്‍ ചെയ്ത ക്രൂരതക്ക് അര്‍ഹിച്ചത് ലഭിച്ചു എന്നായിരുന്നു പ്രവാഷിന്റെ മാതാവിന്റെ പ്രതികരണം. ‘രണ്ട് പോലീസുകാര്‍ എന്റെ വീട്ടില്‍ വന്നിരുന്നു. അപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. എന്റെ മകന്‍ മരിച്ചുപോയെന്നും ആശുപത്രിയിലേക്ക് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്റെ ഭര്‍ത്താവിന് അസുഖമായതിനാല്‍ വരാന്‍ കഴിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്റെ മകന്‍ ചെയ്ത ക്രൂരതക്കുള്ള ശിക്ഷ അവന് ലഭിച്ചു . ഞാന്‍ അവന്റെ മൃതദേഹം സ്വീകരിക്കില്ല. അവന്റെ മൃതദേഹം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണ്ട. അവന്‍ ഒരു നന്മയും ചെയ്തിട്ടില്ല. അവന്‍ തെറ്റ് ചെയ്തു, അതിനുള്ള ശിക്ഷയും അവന്‍ അനുഭവിച്ചു. അവനെ കൊല്ലുകയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുകയോ ചെയ്യുക. എനിക്ക് എതിര്‍പ്പില്ല” എന്നാണ് പ്രവാഷിന്റെ മാതാവ് പറഞ്ഞത്.
ജൂലൈ 7 ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയമായ എന്‍കൗണ്ടര്‍ അരങ്ങേറിയതും പോലിസ്, പ്രതി പ്രഭാഷ് മണ്ഡലിനെ വെടിവച്ച് വീഴ്ത്തിയതും.പോലിസിന്റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിവെച്ച് ഓടാന്‍ ശ്രമിച്ച പ്രതിയെ സ്വയരക്ഷയ്ക്കായി പോലിസ് തിരികെ വെടിവക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.45ഓടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂര്‍ ഹാട്ട് പ്രദേശത്തേക്ക് ആറംഗ പ്രത്യേക അന്വേഷണ സംഘം പ്രതിയുമായി എത്തി. എന്നാല്‍ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡല്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുക്കുകയും വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് തിരിച്ച് വെടിവച്ചു.
വെടിയേറ്റ പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ജൂലൈ 5-നാണ് കാണാതായ 11കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ സൂര്യപൂരിലെ ഒരു കുളത്തില്‍ നിന്നും കണ്ടെത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊണ്ടാലും മറ്റ് രണ്ട് പേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ഒരു ചാക്കില്‍ നിറച്ച് കുളത്തിലെറിയുകയായിരുന്നു.
SUMMARY: “He received the punishment for his crime; we will not claim the body”: Family of the accused killed in police firing following a rape-murder case
















