ലൊസാഞ്ചലസ്: ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്‌പെയിന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങി നിര്‍ണായക ഗോള്‍ നേടിയ മൈക്കല്‍ മെറിനോയാണ് ഒരിക്കല്‍ കൂടി സ്പാനിഷ് പടയുടെ വിജയശില്പിയായത്. നേരത്തെ പോർച്ചുഗലിനെതിരായ മത്സരത്തിലും താരം വിജയഗോൾ നേടിയിരുന്നു. 2010 ൽ ലോകകപ്പ് കിരീടം നേടിയതിന് ശേഷം സ്പെയിൻ ആദ്യമായാണ് ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുന്നത്.
ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. പെഡ്രിക്ക് പകരം അപ്രതീക്ഷിതമായി ആദ്യ ഇലവനില്‍ ഇടംനേടിയ ഫാബിയന്‍ റൂയിസിലൂടെ 30-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ബെല്‍ജിയം തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂയ്‌നെയുടെ പാസില്‍ നിന്ന് തിമോത്തി കാസ്റ്റഗ്‌നെ നല്‍കിയ മനോഹരമായ ക്രോസ് ചാള്‍സ് ഡി കെറ്റെലെയര്‍ ഹെഡ്ഡറിലൂടെ സ്പാനിഷ് വലയിലാക്കി കളി സമനിലയിലാക്കി (1-1). ഈ ലോകകപ്പില്‍ സ്‌പെയിന്‍ വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്
രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി കടുത്ത പോരാട്ടം നടത്തി. ഇതിനിടയില്‍ 71-ാം മിനിറ്റില്‍ പരുക്കേറ്റ ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടുവയ്ക്ക് കളം വിടേണ്ടി വന്നത് അവര്‍ക്ക് തിരിച്ചടിയായി. പകരക്കാരനായി സെനെ ലമ്മെന്‍സ് ഗോള്‍വലയ്ക്ക് മുന്നിലെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 88-ാം മിനിറ്റിലാണ് സ്‌പെയിന്റെ വിജയഗോള്‍ പിറന്നത്. പാബ്ലോ കുബാര്‍സിയുടെ ലോങ് റേഞ്ച് ഷോട്ട് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ ബെല്‍ജിയം പകരക്കാരന്‍ ഗോള്‍കീപ്പര്‍ ലമ്മെന്‍സിന് സാധിച്ചില്ല. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം അവസരം മുതലാക്കിയ മൈക്കല്‍ മെറിനോ പന്ത് വലയിലേക്ക് അടിച്ചുകയറ്റി സ്‌പെയിന് അവിസ്മരണീയ വിജയം സമ്മാനിച്ചു (2-1).
സെമി ഫൈനലിൽ ഫ്രാൻസാണ് സ്പെയിന്റെ എതിരാളികൾ. ജൂലൈ 14-ന് ഡാളസിലാണ് സെമിഫൈനൽ പോരാട്ടം.
SUMMARY: Merino saves again; Spain beats Belgium to reach semi-finals
















