ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ട്രെയിനിന്റെ സർവീസ് ഉദ്ഘാടനം ചെയ്യും.
സോണിപത് റെയില്‍വേ സ്റ്റേഷനിലേക്കാണ് ട്രെയിനിന്റെ ആദ്യ യാത്ര. 89 കിലോമീറ്ററാണ് ഈ സ്റ്റേഷനുകള്‍ക്കിടയിലെ ദൂരം. പ്രതിദിനം 356 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര ചെയ്യും.10 കോച്ചുകളിലായി 2,600 പേര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാം. 682 സീറ്റുകള്‍ ട്രെയിനിലുണ്ട്. മറ്റ് രാജ്യങ്ങളിലെ ഹൈഡ്രജന്‍ ട്രെയിനുകളില്‍ മൂന്നോ നാലോ കോച്ചുകള്‍ വരെയേ ഉണ്ടാകാറുള്ളൂ. 110 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ സാധിക്കും. എന്നാല്‍ തുടക്കത്തില്‍ 75 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിനിന്റെ യാത്ര.
രാജ്യത്തെ ഹരിത റെയിൽ ഗതാഗത പദ്ധതികളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. ഡീസൽ എൻജിനുകൾക്ക് പകരം ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ മലിനീകരണം വളരെ കുറവായിരിക്കും. ട്രെയിൻ ഓടുമ്പോൾ നീരാവി മാത്രമാണ് പുറത്തു വരിക.
ആധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ ട്രെയിൻ, കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ശുദ്ധമായ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഗ്രീൻ എനർജി ദൗത്യത്തിലെ നിർണായക നേട്ടമായാണ് ഹൈഡ്രജൻ ട്രെയിൻ വിലയിരുത്തപ്പെടുന്നത്.
അമൃത്ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം നവീകരിച്ച 75 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പഞ്ചാബിലെ ജലന്ധര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തിലേത് അടക്കം 20 സംസ്ഥാനങ്ങളിലായി 75 അമൃത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. 1,570 കോടി ചെലവിലാണ് ഈ സ്റ്റേഷനുകള്‍ നവീകരിച്ചത്. അത്യാധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷനുകള്‍.
SUMMARY; India’s first hydrogen train to hit the track tomorrow, Prime Minister to flag off
















