ബെംഗളൂരു: കേരളത്തിൽ നിന്നു മോഷ്ടിച്ച ചന്ദനത്തടികൾ ബെംഗളൂരുവിലേക്ക് കടത്തി വിൽക്കാൻ ശ്രമിച്ച കേസിൽ നാല് മലയാളികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ അബ്ദുൽ റഹ്മാൻ (45), നാസർ (43), കൊല്ലം സ്വദേശി മുഹമ്മദ് ഷാൻ (36), എറണാകുളം സ്വദേശി ബിനു(35) എന്നിവരാണു പിടിയിലായത്. 20.9 ലക്ഷം രൂപ വിലമതിക്കുന്ന 82.615 കിലോഗ്രാം ചന്ദനക്കഷണങ്ങളും രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
ജൂലൈ 12 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സിസിബിയുടെ പ്രത്യേക അന്വേഷണ വിഭാഗം നാഗർഭാവി എൻജിഇഎഫ് ലേഔട്ടിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് മാനന്തവാടി പാണ്ടിക്കടവിലെ വീട്ടിൽ നിന്ന് 35.66 കിലോ ചന്ദനത്തടികളും സിസിബി കണ്ടെടുത്തു.
പ്രതികൾ അന്തർ സംസ്ഥാന ചന്ദന കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. റാക്കറ്റിലെ മറ്റു അംഗങ്ങളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
SUMMARY: 82.6 kg of sandalwood seized; four Malayalis arrested
















