ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് യുകെജി വിദ്യാർഥിനിയായ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്കേറ്റു.
ബരിമാരു ഗ്രാമത്തിലെ കല്ലെട്ടി പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളെ വീടുകളിലെത്തിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കല്ലഡ്കയിലെ ശ്രീരാമ വിദ്യാകേന്ദ്രത്തിന്റെ ബസ് കടന്നുപോകുന്നതിനിടെ റോഡരികിലെ വലിയ മരം ശക്തമായ കാറ്റിലും തുടർച്ചയായ മഴയിലും കടപുഴകി ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചിരൻവി എന്ന അഞ്ചുവയസുകാരിയെ ഉടൻ തന്നെ പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികൾ കല്ലഡ്കയിലെയും മംഗളൂരുവിലെയും ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ബസിനുള്ളിൽ കുടുങ്ങിയ കുട്ടികളെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. ബന്ത്വാൾ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലം ജില്ലാ ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും സന്ദർശിച്ചു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മരിച്ച കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകാനും പരിക്കേറ്റ കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി അറിയിച്ചു. മഴക്കാലത്ത് അപകടഭീഷണി ഉയർത്തുന്ന റോഡരികിലെ മരങ്ങൾ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
SUMMARY: Five-year-old girl dies after tree falls on school bus; two children seriously injured
















