ബെംഗളൂരു: ആർവി റോഡ് – ബൊമ്മസന്ദ്ര നമ്മ മെട്രോയുടെ യെലോ ലൈനിലെ ഹുസ്ക്കൂർ റോഡ് സ്റ്റേഷനിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഇന്നലെ വൈകിട്ട് 5.50 നായിരുന്നു സംഭവം. പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിലേക്ക് ഇയാള്‍ എടുത്തുചാടുകയായിരുന്നു. റായ്ച്ചൂര്‍ സ്വദേശി രാജേഷ് ഹിരേമത്ത് എന്ന 37 കാരനാണ് മരിച്ചത്. ഹെബ്ബഗോഡിയിലെ അനന്ത്‌നഗറില്‍ താമസിച്ചിരുന്ന രാജേഷ് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായി ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇതേത്തുടർന്ന് യെലോ ലൈനിൽ രണ്ടു മണിക്കൂറിലധികം സര്‍വീസ് മുടങ്ങി ആർവി റോഡിനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ മാത്രമാണു മെട്രോ സർവീസ് നടത്തിയത്. സര്‍വീസ് തടസപ്പെട്ടത് വൈകുന്നേരത്തെ തിരക്കേറിയ സമയത്തായതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടായി. രാത്രി 8 മണിയോടെയാണ് പുനഃസ്ഥാപിച്ചത്. സർവീസ് മുടങ്ങിയതിനെ തുടർന്ന് ബൊമ്മസന്ദ്ര, ഇലക്ട്രോണിക്‌സിറ്റി മെട്രോ സ്റ്റേഷനുകളിലേക്ക് ബിഎംടിസി ബസ് സർവീസുകൾ ഏർപ്പെടുത്തി.
SUMMARY: Young man commits suicide by jumping in front of metro
















