ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് കന്നഡ അനുകൂല സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചത്.
തമിഴ്നാടിന് ജലം വിട്ടുനൽകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവിനെതിരേ കർണാടകം കാവേരിജല മാനേജ്മെന്റ് അതോറിറ്റിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇതോടെ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കർണാടകം നിർബന്ധിതമായിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
കർണാടകയിൽ നിലവിൽ കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുമ്പോൾ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തെ കർഷകരെയും പൊതുജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാന്ന് കന്നഡ സംഘടനകൾ വാദിക്കുന്നത്.
ഫെഡറേഷൻ ഓഫ് പ്രോ-കന്നഡ ഓർഗനൈസേഷൻസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ വാട്ടൽ നാഗരാജ് ആണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. ബിസിനസ് സ്ഥാപനങ്ങളും മറ്റ് അസോസിയേഷനുകളും ബന്ദുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കുടിവെള്ള ലഭ്യതയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സംഘടനകള്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക ഗ്രൂപ്പുകളും വിവിധ കന്നടസംഘടനകളും ഈ ഉത്തരവിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഓഗസ്റ്റ് രണ്ടിന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്..
പതിനഞ്ച് ദിവസത്തേക്ക് തമിഴ്‌നാടിന് പ്രതിദിനം 3,500 ഘനടയടി ജലം കാവേരിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്നാണ് ഉത്തരവ്. കര്‍ണാടക ഈ നിര്‍ദേശത്തെ എതിര്‍ക്കുകയും കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. വരള്‍ച്ച ചൂണ്ടിക്കാട്ടി ജലം നല്‍കാനാവില്ലെന്ന കര്‍ണാടകയുടെ വാദം അതോറിറ്റി തള്ളുകയായിരുന്നു.
SUMMARY : Cauvery river water dispute: Pro-Kannada organizations call for a bandh in Karnataka on August 13.
















