ബെംഗളൂരു: കർഷകരുടെയും ഗ്രാമവാസികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനിടെ, ബിഡദി ടൗൺഷിപ്പ് പദ്ധതിയെ വീണ്ടും പരിശോധിക്കാൻ കർണാടക സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗുഹനാഥൻ നരേന്ദ്ര അധ്യക്ഷനായ സമിതിയാണ് പദ്ധതിയെ പരിശോധിക്കുക. പദ്ധതിയുടെ ഭാഗമായി വലിയ തോതിൽ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷകർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളും പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു.
മുൻ ചീഫ് ജസ്റ്റിസ് എസ്.വി.രംഗനാഥ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ എസ്.ആർ.ഉമാശങ്കർ, പ്രസന്നകുമാർ എന്നിവർ ഉൾപ്പെട്ട സമിതി പദ്ധതിയുടെ സാധുത, ഭൂമി ഏറ്റെടുക്കൽ, പ്രദേശവാസികളുടെ ആശങ്കകൾ, പദ്ധതിയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ എന്നിവ പരിശോധിക്കും. സമിതി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് നിലവിലെ വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർനടപടി തീരുമാനിക്കുക.
ബിഡദിയിൽ ഏകദേശം 10,000 ഏക്കർ കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമായത്. നിരവധി ഗ്രാമങ്ങളിലെ കർഷകർ ഭൂമി ഏറ്റെടുക്കലിനെതിരെ രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഉൾപ്പെടെയുള്ള നേതാക്കളും നേരത്തെ പദ്ധതിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
പദ്ധതിക്കെതിരെ കർഷകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാർ ഇപ്പോൾ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുന്നത്. അതിനാൽ ബിഡദി ടൗൺഷിപ്പ് പദ്ധതിയുടെ ഭാവി സമിതിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും നടക്കുക.
SUMMARY: Special committee to re-examine Bidadi Township project
















