ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായിട്ടാണ് ഈവർഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കുന്നത്. പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തുമ്പോഴായിരിക്കും വന്ദേമാതരം മുഴങ്ങുക.
തുടർന്ന് ദേശീയപതാക ഉയർത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക് വലുതാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ഇത്തവണ യുവശക്തി പ്രമേയമായി സ്വീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി വ്യക്തമാക്കി. സി.ജെ.പി.യുടെ നേതൃത്വത്തില്‍ നടന്ന രാജ്യവ്യാപക യുവജനപ്രക്ഷോഭത്തിന് ശേഷമാണ് യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സർക്കാർ ആഘോഷമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും, ജന്തർമന്തർ പ്രതിഷേധത്തിന് മുമ്പ് തന്നെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആസൂത്രണം ആരംഭിച്ചിരുന്നതായി അദ്ദേഹം വിശദീകരിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 2500 എൻ.സി.സി. കേഡറ്റുകളും ‘മൈ ഭാരത്’ വോളന്റിയേഴ്സും ചേർന്ന് ജ്ഞാനപഥില്‍ ‘വന്ദേമാതരം’ രൂപത്തില്‍ അണിനിരക്കും. കൂടാതെ, വ്യോമസേനയുടെ എം.ഐ.-17 ഹെലികോപ്റ്ററില്‍ പ്രത്യേക ബാനർ പ്രദർശിപ്പിക്കുമെന്നും ചെങ്കോട്ടയില്‍ എത്തിയവർക്കുമേല്‍ പുഷ്പവൃഷ്ടി നടത്തുമെന്നും അധികൃതർ അറിയിച്ചു. യുവസംരംഭകർ, സ്റ്റാർട്ടപ്പുകള്‍, വിദ്യാർത്ഥികള്‍ തുടങ്ങി വിവിധ മേഖലകളിലെ യുവജനങ്ങളും വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ഉള്‍പ്പെടെ ഏകദേശം 5000-ഓളം പ്രത്യേക ക്ഷണിതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
വി.ഐ.പി. സംസ്കാരം പൂർണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഇരിപ്പിടമേഖലകള്‍ക്ക് രാജ്യത്തെ പ്രധാന തടാകങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുൻപുണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, നിലവിലെ പ്രോട്ടക്കോള്‍ പ്രകാരം കേന്ദ്രമന്ത്രിമാർക്ക് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിക്ക് മുൻനിരയില്‍ തന്നെ സീറ്റ് നല്‍കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
SUMMARY: Independence Day Celebrations: For the first time in history, ‘Vande Mataram’ will be sung at the Red Fort this year
















