ന്യൂഡൽഹി: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം 300 അടിയോളം താഴേക്കു പതിച്ച സംഭവത്തിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. എഐ 2379 – എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ആണ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞത്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്ത ശേഷം നടത്തിയ ആദ്യഘട്ട പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന്, സാമ്പിൾ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇതിന്‍റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം വിമാനം അപകടത്തിൽ പെടാൻ കാരണം ആകാശ ചുഴി തന്നെയാണോ എന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പരിശോധിക്കും.
ഓഗസ്റ്റ് 4 ന് ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന എയർബസ് എ320 വിമാനമാണ് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതിത്. അപകടത്തിൽ 13 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരുക്കേറ്റിരുന്നു. സംഭവം അതീവ ഗൗരവമുള്ള അപകടമായി കണക്കാക്കി എഎഐബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടികളുടെ ഭാഗമായി പൈലറ്റുമാരുടെ സൈക്കോആക്ടീവ് സബ്സ്റ്റൻസ് സ്ക്രീനിങ് നടത്തിയിരുന്നു. ക്യാപ്റ്റന്റെ പരിശോധനയിലാണ് സ്ഥിരീകരണ പരിശോധന ആവശ്യമായ ഫലം ലഭിച്ചത്. തുടർന്നാണ് സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചത്. ഈ പരിശോധനയിലാണ് കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയതായി ഡിജിസിഎ അറിയിച്ചു. പരിക്കേറ്റ ജീവനക്കാരിൽ രണ്ടു പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണ റിപ്പോർട്ടിന്റെയും ലാബ് ഫലങ്ങളുടെയും അടിസ്ഥാനത്തിൽ പൈലറ്റിനെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
SUMMARY: Phuket-Delhi Air India flight crashes into vortex; Pilot confirmed to have used cannabis
















