ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർണായക ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും.
സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടുപോയത്. കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ 2026 കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.
കഴിഞ്ഞദിവസം സഭയിൽ അവതരിപ്പിച്ച ബിൽ അന്നുതന്നെ പാസാക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും സഭയിലെ ബഹളം മൂലം സാധ്യമായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പുറത്തിറക്കിയ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ബിൽ വീണ്ടും പരിഗണനയ്ക്ക് എടുത്തതും വേഗത്തിൽ പാസാക്കിയതും. സഹകരണ വികസന കോർപ്പറേഷൻ ബില്ലിനൊപ്പമാണ് ഈ ബില്ലും സഭയുടെ പരിഗണനയ്ക്ക് വന്നത്.
SUMMARY: Lok Sabha passes bill to change Kerala’s name to ‘Keralam’















