ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരന് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഈ വര്‍ഷം കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് ശശിധരന്‍.
നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ എസ്‌ഐടി അംഗമാണ്. രാജ്യവ്യാപകമായി 1557 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പോലീസിലെയും അഗ്‌നിരക്ഷാ വിഭാഗത്തിലെയും ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഗാലണ്ടറി സര്‍വീസ് മെഡലുകള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐജി രാജ്പാല്‍ മീണ, എസ്പി ബിനു ആര്‍ പിള്ള, ഡിവൈഎസ്പി വി ആര്‍ രവികുമാര്‍, ഡിവൈഎസ്പി ഉജ്ജ്വല്‍ കുമാര്‍, എസ്‌ഐ ജോ്യതിഷ് കുമാര്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവര്‍ മെറിറ്റോറിയസ് സര്‍വീസ് മെഡലിനും അര്‍ഹരായി.
അഗ്നി ശമന വിഭാഗത്തില്‍ നിന്ന് എഎസ്‌ഐമാരായ രാജേന്ദ്ര നായര്‍ ജെ, സെബാസ്റ്റിയന്‍ ജോസഫ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ജയില്‍ വകുപ്പില്‍ നിന്ന് എഎസ്പി സുനില്‍ എസ് കുമാര്‍, പ്രിസന്‍ ഓഫീസര്‍ മോഹന്‍ ദാസ് എംകെ എന്നിവര്‍ക്കും മെറിറ്റോറിയസ് പുരസ്‌കാരമുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ഇന്ന് പ്രഖ്യാപിക്കില്ല. ഇന്നായിരുന്നു പോലീസ് മെഡലുകള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത്.
പട്ടികയിലെ പരിശോധന പൂര്‍ത്തിയായില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. പോലീസ് ആസ്ഥാനത്ത് നിന്നും മെഡലുകള്‍ക്ക് അര്‍ഹരായവരുടെ പട്ടിക കൈമാറിയിരുന്നെങ്കിലും സമയബന്ധിതമായി പട്ടികയില്‍ തീരുമാനം പൂര്‍ത്തിയാകാത്തതാണ് തിരിച്ചടിയായത്.
SUMMARY: President’s Police Medals announced; SP S. Sasidharan awarded medal for distinguished service
















