ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇനി ഇന്ത്യന്‍ ഭരണഘടയില്‍ അടക്കം ഔദ്യോഗിക രേഖകളില്‍ പേര് കേരളം എന്നാകും. നേരത്തെ ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.
ഇതോടെ ഭരണഘടനാപരമായിത്തന്നെ സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരികയാണ്. 2024 ജൂണിൽ കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ച പ്രമേയമാണ് ഇപ്പോൾ പൂർണമായും യാഥാർഥ്യമായിരിക്കുന്നത്.
അതേസമയം പേരുമാറ്റം ഖജനാവിനു ചെലവുള്ളതാണ്. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റണം. സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടി വരും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്‌സൈറ്റിലും യുആർഎലിലും മാറ്റം വരുത്തണം.ദേശീയ-സംസ്ഥാന പാതകളിലെ സൈൻ ബോർഡുകൾ, സർക്കാർ സ്ഥാപനങ്ങളുടെ ബോർഡുകൾ, ഔദ്യോഗിക മുദ്രകൾ തുടങ്ങിയവയിലും വരുംദിവസങ്ങളിൽ പേരുമാറ്റം നടപ്പിലാകും.
SUMMARY: ‘Keralam’ Bill gets President’s assent; Now in the official documents ‘Keralam
















