കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിയായ എക്സാലോജിക്–സിഎംആർഎൽ പണമിടപാട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് ഇഡി ഇന്ന് വ്യാപക പരിശോധന നടത്തുന്നത്. കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വലിയ പരിശോധനയാണിത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്തായ നന്ദുലാലിന്റെ വീട്ടിലും പരിശോധന തുടരുകയാണ്. ഡിടിപിസി കോഓർഡിനേറ്ററായിരുന്നു നന്ദുലാൽ.
കേസില്‍ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പായാണ് വീണ്ടും പരിശോധന നടത്തുന്നത്. പണം എങ്ങോട്ടാണ് പോയതെന്നതിലാണ് നിലവിലെ അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇ ഡി വ്യക്തമാക്കിയിരുന്നു.
എക്സാലോജിക് സിഎംആര്‍എലിന് നല്കിയ സേവനങ്ങളും സിഎംആര്‍എലില്‍ നിന്ന് ലഭിച്ച പണം എന്ത് ചെയ്തുവെന്നതുമാണ് വീണ ടി എയെ ചോദ്യം ചെയ്തപ്പോള്‍ പ്രധാനമായും പരിശോധിച്ചത്. കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളും ഇ ഡി പരിശോധിച്ചുവരികയാണ്. എസ് എഫ് ഐ ഒ റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകള്‍ ഇ ഡിക്ക് ലഭിച്ചിരുന്നു.
സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്ത, മകള്‍ ഷിബി എസ് കര്‍ത്ത, മകന് ശരണ്‍ എസ് കര്‍ത്ത എന്നിവരടക്കം ആറ് പേരെ ഇ ഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു.
SUMMARY: Exalogic–CMRL Remittance; ED inspection in eight places; Widespread raid centered on Kozhikode
















