ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ ജൂലൈ വരെ 4,712 കേസുകളിലായി 558 കോടി രൂപയോളം നഷ്ടപ്പെട്ടതായി പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു.
ഓൺലൈൻ നിക്ഷേപത്തിൽ വൻ ലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, വ്യാജ ജോലി വാഗ്ദാനം, ഡിജിറ്റൽ അറസ്റ്റ്, ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയുള്ള തട്ടിപ്പ് തുടങ്ങിയ രീതികളിലാണ് ആളുകളിൽ നിന്ന് പണം തട്ടിയത്. വിവിധ വിഭാഗങ്ങളിൽപ്പെട്ട നിരവധി പേരാണ് തട്ടിപ്പിനിരയായത്.
അതേസമയം, തട്ടിപ്പ് നടന്ന ഉടൻ പോലീസിൽ വിവരം അറിയിച്ച കേസുകളിൽ ഏകദേശം 191 കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. പണം കൈമാറിയതിന് പിന്നാലെയുള്ള ആദ്യ മണിക്കൂറുകൾ നിർണായകമായതിനാലാണ് ‘ഗോൾഡൻ അവർ’ നടപടിക്ക് പ്രാധാന്യം നൽകുന്നത്.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ പരാതി നൽകണമെന്ന് പോലീസ് നിർദേശിച്ചു. വൈകാതെ പരാതി നൽകിയാൽ പണം കൈമാറിയ അക്കൗണ്ടുകൾ മരവിപ്പിച്ച് തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അറിയിച്ചു.
SUMMARY: cyber fraud; 558 crore lost in seven months
















