മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുവാവ് ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമായിരുന്നു ഷൗക്കത്തിന്റെ ആത്മഹത്യ. കൈക്കൂലി നല്‍കാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ഷൗക്കത്ത് കുറിപ്പില്‍ ആരോപിക്കുന്നത്.
തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നുവെന്നും, കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു.
വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ മരണശേഷവും തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് ആവശ്യപ്പെടുന്നു.
ഈ മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും, സാധാരണക്കാർക്ക് ഓരോ ആവശ്യത്തിനും കോടതികളെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഇത്തരമൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സാധാരണയായി നടക്കുന്ന രീതിയിലുള്ള ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കില്‍ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഷൗക്കത്ത് ആശങ്ക പ്രകടിപ്പിച്ചു.
വാഹനത്തില്‍ ചെയ്ത സ്റ്റീല്‍ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അണ്‍ഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാമെന്നും, എന്നാല്‍ മുൻപ് രണ്ട് തവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തതും ഇതേ വകുപ്പ് തന്നെയാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നാണ് ഷൗക്കത്തിന്റെ അവസാനത്തെ അഭ്യർത്ഥന.
SUMMARY: Auto-rickshaw driver ends life after posting against MVD in Malappuram
















