കൊച്ചി: മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ വിദേശപണമിടപാടിൽ ഇഡി ഫെമ കേസ് രജിസ്റ്റർ ചെയ്തു. പരിപാടിയുടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ (ആർ.ബി.സി) വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ചുമത്തിയാണ് നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഫെമ ചട്ടലംഘനം ഉണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി
പണം വിദേശത്തേക്ക് അയച്ചതിന്റെ രേഖകളും മെസിയെ കേരളത്തിലെത്തിക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവകാശപ്പെടുന്ന എഗ്രിമെന്റ് ഉൾപ്പെടെയുള്ള വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ സർക്കാർ കൈവശമുള്ള രേഖകൾ ശേഖരിക്കുന്നതിനുള്ള നോട്ടീസും ഇഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽനിന്നും ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഏകദേശം 126 കോടി രൂപ വിദേശത്തേക്ക് കൈമാറിയെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. ഇത്രയും വലിയ തുക എങ്ങനെയാണ് വിദേശത്തേക്ക് അയച്ചത്, പണത്തിന്റെ ഉറവിടം എന്താണ്, ഇടപാടുകൾക്ക് ആവശ്യമായ അനുമതികളും രേഖകളും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. നിലവിൽ പ്രാഥമിക അന്വേഷണമാണ് ഇഡി നടത്തുന്നത്.
ഇ.ഡി അന്വേഷണത്തിന് പുറമെ, സംസ്ഥാന ജി.എസ്.ടി വകുപ്പും സംഭവത്തിൽ സമാന്തര അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടികളുടെ വിദേശ ഇടപാട് നടന്ന സാഹചര്യത്തിൽ, സേവന നികുതി ഇനത്തിൽ 22 കോടിയോളം രൂപ അടക്കണമെന്ന് ചൂണ്ടിക്കാട്ടി ജി.എസ്.ടി വകുപ്പ് ചാനലിന് നോട്ടീസ് നൽകിയിരുന്നു.
SUMMARY: Promise to bring Messi; ED took FEMA case
















