ബെംഗളൂരു: നേപ്പാളിലും ടിബറ്റിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം കർണാടകയിൽ നിന്നുള്ള 13 പേർ കുടുങ്ങിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇവരിൽ 11 പേർ ബെംഗളൂരു അർബൻ ജില്ലയിൽ നിന്നുള്ളവരും ഒരാൾ മൈസൂരു ജില്ലയിൽ നിന്നും ഒരാൾ ധാർവാഡ് ജില്ലയിൽ നിന്നുമാണ്.
കുടുങ്ങിയവരിൽ ഭൂരിഭാഗവും നേപ്പാളിലെ റാസുവ ജില്ലയിലെ ടിമുറെ മേഖലയിലാണ്. ചിലർ ടിബറ്റ് സ്വയംഭരണ മേഖലയിലെ ദാർചെൻ പ്രദേശത്തും കുടുങ്ങിയതായി അധികൃതർ അറിയിച്ചു. തീർഥാടനത്തിനും യാത്രയ്ക്കുമായി നേപ്പാളിലേക്കും ടിബറ്റിലേക്കും പോയവരാണ് സംഘത്തിലുള്ളത്.
അമേരിക്കയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശികളായ നാല് കന്നഡിഗ തീർഥാടകരെ കാണാതായതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കൈലാസ് മാനസരോവർ തീർഥാടനത്തിനായി പോയ ഇവരുമായി ഓഗസ്റ്റ് 26ന് ശേഷം ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചത്. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കുടുങ്ങിയവരുടെ വിവരങ്ങൾ ശേഖരിക്കുകയും നേപ്പാളിലെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അതിനിടെ, കലബുറഗിയിൽ നിന്നുള്ള മല്ലിനാഥ് കോലകുണ്ടിയും മരുമകൻ സംഗമേഷും പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് മാനസരോവറിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബസിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ വെള്ളപ്പാച്ചിലിൽപ്പെട്ടെങ്കിലും ഡ്രൈവർ സമയത്ത് വാഹനം തിരിച്ചതോടെ ഇവർ രക്ഷപ്പെട്ടു.
നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ ദുരന്തത്തെ തുടർന്ന് നിരവധി യാത്രക്കാർ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. കുടുങ്ങിയ കർണാടക സ്വദേശികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
അടിയന്തര സഹായം ആവശ്യമുള്ളവർക്ക് കർണാടക സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ 1070, 080-22253707 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Nepal-Tibet Flood; 13 pilgrims from Karnataka including 11 natives of Bengaluru were trapped.
















