തൃശൂര്‍: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിൻ്റേതെന്ന നിലയിൽ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദരമേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കരുണാകരന് വ്യക്തമാക്കി. ദാമോദര മേനോന്‍ വര്‍ഷങ്ങളായി ബ്രൂണൈയിലാണെന്നും അവര്‍ പറഞ്ഞു.
40 വർഷം മുമ്പ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയിരുന്നു. പാലക്കാട് സ്വദേശിനിയെ അവിടെവെച്ച് വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ്. തങ്ങളുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും കരുണാകര മേനോൻ പറഞ്ഞു. ജോൺ മേനോൻ എന്ന പേരിൽ പ്രചരിച്ച ചിത്രത്തിലുള്ളത് സഹോദരൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോൻ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചത്. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. വിദേശരാജ്യത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരങ്ങളുടെ നിജസ്ഥിതി അറിയാൻ പോലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.















