തൃശ്ശൂർ: ട്രാൻസ്വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യക്കെതിരേ പോലീസ് കേസ് എടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
കഴിഞ്ഞദിവസം ദീപ്തി കല്യാണിയേയും സുഹൃത്തിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വീഡിയോയിൽ ദീപ്തിക്കെതിരെ രൂക്ഷപരാമർശങ്ങളാണ് ധന്യ നടത്തിയത്. ദീപ്തിയും സുഹൃത്തും പുതുതലമുറയെ വഴിതെറ്റിക്കുന്നു എന്നടക്കം ആരോപിച്ചുകൊണ്ടായിരുന്നു വീഡിയോ.
വീഡിയോ വൈറലായതിന് പിന്നാലെയാണ് ധന്യക്കെതിരെ ദീപ്തി കല്യാണി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് ധന്യ അനാവശ്യപരാമർശങ്ങൾ നടത്തിയെന്നാണ് ദീപ്തിയുടെ പരാതി. ആറുവകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ്, ഐടി ആക്ട്, കേരള പോലീസ് ആക്ട്, ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂലായിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ജൂലായ് ഒന്നാം തീയതി ആയിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്.
SUMMARY: Abusive remarks against transwoman Deepti Kalyani: YouTuber S.R. Case against Dhanya
















