കാഠ്മണ്ഡു: നേപ്പാൾ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആഭരണം മോഷ്‌ടിച്ചതിന് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ്, ഉമേഷ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. പൊഖാറ ബസ് പാര്‍ക്കിനു സമീപത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവാക്കൾ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്ന മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീയുടെ മൃതദേഹം മരപ്പലകകൾ ഉപയോഗിച്ചും മുടിയിൽ പിടിച്ചും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിൽ കാണാം. ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഉണ്ടായ അതിശക്തമായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട മൃതദേഹം നാരായണി നദിയിലൂടെ താഴേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഭോട്ടെ കോശി നദിയിലുണ്ടായ രൂക്ഷമായ പ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന നടപടികൾ തുടരുന്നതിനിടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന നിലയിൽ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കുന്ന സംഭവം ഉണ്ടായത്.
🚨 UPDATE: Individuals accused of stealing earrings from the ears of the deceased have been taken into custody. pic.twitter.com/2bYo6Nfvi1
— Panchjanya360 (@Panchjanya360) August 28, 2026
പ്രളയബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതായി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നല്‍കിയ പോലീസ് കൊള്ള, മോഷണം, അല്ലെങ്കിൽ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് മനുഷ്യത്വരഹിത പ്രവർത്തനങ്ങളുടെ വിവരങ്ങളോ തെളിവുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
















