തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല് മണിയോടെ നഗരം പുലികൾ കീഴടക്കും. ഇത്തവണ 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇറങ്ങുന്നത്. ശങ്കരന്‍കുളങ്ങര, ചക്കാമുക്ക്, സീതാറാം മില്‍, കുട്ടന്‍കുളങ്ങര, കാനാട്ടുകര, വിയ്യൂര്‍, ഒളരിക്കര, അയ്യന്തോള്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെയാണ് ടീമുകള്‍. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. ആറ് ദേശങ്ങൾ എം.ജി റോഡ് വഴി വൈകീട്ട് നാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. ഒരു ദേശം ഷൊര്‍ണൂര്‍ റോഡ് വഴിയും രണ്ട് ദേശങ്ങള്‍ വടക്കേ സ്റ്റാൻഡ് വഴിയും റൗണ്ടില്‍ പ്രവേശിക്കും.
മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ മുതല്‍ പുലിച്ചമയ പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ടായിരിക്കും. നിശ്ചലദൃശ്യത്തിലെ ആദ്യ േഫ്ലാട്ട് ഒരുക്കുന്നത് കോര്‍പറേഷനും പൊലീസും സംയുക്തമായാണ്. ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം നല്‍കുന്നതായിരിക്കും ഈ േഫ്ലാട്ട്. പുലിക്കളിയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
പുലികളി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ച മുതലാണ് ജില്ല ഭരണകൂടം അവധി പ്രഖ്യാപിച്ചത്. തൃശൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമായിരിക്കും. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY:Thrissur grand Pulikali today















