ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന് തുടക്കമാകും. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന 11 ദിവസത്തെ ആഘോഷങ്ങൾ സെപ്റ്റംബർ 8ന് നടക്കുന്ന പ്രധാന തിരുനാളോടെ സമാപിക്കും. കന്യാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചാണ് പ്രധാന ആഘോഷം നടക്കുന്നത്. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമാണിത്
ഇന്ന് വൈകിട്ട് 5.30ന് പതിവ് പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. തുടർന്ന് പ്രത്യേക പ്രഭാഷണങ്ങൾ, തിരുവസ്തു ആശീർവാദം, വിശുദ്ധ കുർബാന തുടങ്ങിയ ചടങ്ങുകൾ നടക്കും. അടുത്ത ദിവസങ്ങളിൽ വിവിധ ഭാഷകളിലായി പുലർച്ചെ 5.30 മുതൽ രാത്രി 9 മണി വരെ വിശുദ്ധ കുർബാനകൾ നടക്കുമെന്ന് ബസിലിക്ക അധികൃതർ അറിയിച്ചു.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8ന് റസൽ മാർക്കറ്റ് സ്ക്വയറിൽ കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി മൂന്ന് പ്രത്യേക കുർബാനകൾ നടക്കും. വൈകിട്ട് 5.30ന് മാതാവിന്റെ വമ്പിച്ച രഥപ്രദക്ഷിണവും നടക്കും.
തിരുനാളിനോടനുബന്ധിച്ച് ശിവാജിനഗറിലും സമീപപ്രദേശങ്ങളിലും ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ട്രാഫിക് പോലീസും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ചടങ്ങിന്റെ ഭാഗമായി ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെ ചില പ്രധാന റോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ബിഎംടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ചില ഭാഗങ്ങളിൽ വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിട്ടുണ്ട്.
SUMMARY: St. Mary’s Day begins today; Thousands will reach Shivajinagar
















