ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പേർക്ക് ജീവപര്യന്തം തടവ്. വെങ്കടേഷ് എം., ബി. വിജയ് എന്ന കരി വിജയ്, ആർ. വിനോദ് കുമാർ, ജെറാൾഡ് അരോക്യ രാജ്, ആർ. കിരൺ എന്ന ഡിക്കി, ഐ. വിക്രം, ജെയിംസ് കുമാർ, എസ്. വിജയ് എന്ന കൊട്ടാങ്കുച്ചി എന്നിവർക്കാണ് ബെംഗളൂരുവിലെ 58-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്.
2017 ഒക്ടോബർ ഒന്നിന് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര കാണാനായി പുറത്തുപോയ ഹരീഷ് സമീപത്ത് ചിലർ പുകവലിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നത് കണ്ടു. പുകവലി നിർത്തണമെന്നും അവിടെനിന്ന് മാറിപ്പോകണമെന്നും ഹരീഷ് ആവശ്യപ്പെട്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തർക്കത്തിനുശേഷം സംഘം അവിടെനിന്ന് പോയെങ്കിലും പിന്നീട് ഹരീഷിനെ ആക്രമിക്കാൻ തിരിച്ചെത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വീടിന് സമീപം ഹരീഷിനെ തടഞ്ഞുനിർത്തി സംഘം ആക്രമിക്കുകയായിരുന്നു.ആക്രമണത്തിനിടെ പ്രതികളിലൊരാൾ വെട്ടുകത്തി ഉപയോഗിച്ച് ഹരീഷിനെ വെട്ടുകയും മറ്റൊരാൾ കത്തികൊണ്ട് കുത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മറ്റ് പ്രതികളും ആക്രമണത്തിൽ പങ്കെടുത്തു. രണ്ട് പേർ കല്ലുകൊണ്ട് ഹരീഷിന്റെ തലയ്ക്ക് അടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ഗുരുതരമായി പരിക്കേറ്റ ഹരീഷ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അശോക് നഗർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
അഞ്ച് സാക്ഷികളുടെ മൊഴിയാണ് കേസിൽ പ്രോസിക്യൂഷന് നിർണായകമായത്. ഹരീഷിന്റെ അമ്മ, ഭാര്യ, മൂന്ന് സുഹൃത്തുക്കൾ എന്നിവർ പ്രതികളെ തിരിച്ചറിഞ്ഞു.
തഹസിൽദാറിന്റെ സാന്നിധ്യത്തിൽ ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. പ്രതികളെ ഓരോ തവണയും വ്യത്യസ്ത ക്രമത്തിൽ നിർത്തിയിട്ടും സാക്ഷികൾ അവരെ തിരിച്ചറിഞ്ഞതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൊഴികൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിച്ചാണ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.
SUMMARY: An argument over questioning smoking in public resulted in a murder; 8 people got life imprisonment in the case
















