തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനുമെതിരെ തെളിവുകള്‍. ഇഡി സംസ്ഥാന സർക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിർണായക വിവരങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു. മെയ് 27ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ വീണ സ്വന്തം കൈപ്പടയില്‍ പണമിടപാട് വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നുവെന്നാണ് ഇ ഡി പറയുന്നത്. വീണയും റിയാസും ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് പണം കൈമാറിയെന്നും ഇ ഡി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയാസിന്റെ അടുപ്പക്കാർക്ക് പണം നൽകിയതിന്റെ വിവരവും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ എന്നിവരുടെ പേരുകളാണ് ഇതിൽ പ്രധാനമായുള്ളത്. വിദേശത്തുള്ള ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. തുകയുടെ കണക്ക് ദിർഹത്തിലാണ് എഴുതിയിരിക്കുന്നത്. ഉദാഹരണത്തിന് 2024 സെപ്‌റ്റംബർ 17-ന് ആകെ നിക്ഷേപം 2,82,600 എഇഡി(അറബ് എമിറേറ്റ്‌സ് ദിർഹം) എന്നുണ്ട്. ഫൈജാസ് വഴി പണം നൽകിയതിന്റെ വിവരമുണ്ട്. നിഖിലിന് മൂന്ന് കോടി, വാരിസ് 1.2 കോടി, ഷൈജല്‍ 3 കോടി എന്നിങ്ങനെയാണ് ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇതെല്ലാം മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയ പണമെന്നാണ് ഇ ഡി ആരോപിക്കുന്നത്.
ഹവാല ഇടപാടുകളാണെന്ന് നടന്നതെന്ന് തെളിഞ്ഞതായാണ് ഇ ഡിയുടെ വാദം. കേരളത്തിൽ സംഭരിച്ച പണം വലിയതോതിൽ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി.യുടെ ആരോപണം. റിയാസ് ഹവാല ഇടപാടിന് പേഴ്‌സണല്‍ സ്റ്റാഫുകളെ ഉപയോഗിച്ചെന്നും ഇ ഡി ആരോപിക്കുന്നുണ്ട്. ഡയറിയില്‍ പറയുന്ന ഇടപാടുകളെല്ലാം ഹവാല ഇടപാടുകളാണെന്നും ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള കേവലമുള്ള പണമിടപാടല്ലെന്നും ഇ ഡി പോലീസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ് രംഗത്തെത്തി. സമൂഹത്തിൽ ബോധപൂർവം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമങ്ങളാണിതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. പ്രധാനപ്പെട്ട തെളിവുകളെന്നാണ് ഇഡി പറയുന്നത്. അതിങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസംതന്നെ എന്തിനിത് തിരഞ്ഞെടുത്തു? ഇന്ന് സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി വളരെ വിജയകരമായി പൂർത്തീകരിച്ച് ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി നടക്കുകയാണ്. നേരത്തെയും ഹവാലയിൽ എന്നെ ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും അത് പൊളിഞ്ഞു. ഇപ്പോൾ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്. റിയാസ് പറഞ്ഞു.
SUMMARY: Exalogic-CMRL case: ED claims diary seized from Veena contains evidence of money laundering.
















