ന്യൂഡൽഹി: എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2014-ൽ നിശ്ചയിച്ച വേതനപരിധിയാണ് 12 വർഷത്തിന് ശേഷം പരിഷ്‌കരിക്കുന്നത്. വിശ്വകർമ്മ ദിനമായ ഇന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
പുതുതായി 51 ലക്ഷത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. പുതിയ തീരുമാനം അനുസരിച്ച്, പ്രതിമാസം 25,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ നിർബന്ധമായും ഇപിഎഫ് പദ്ധതികളിൽ ചേരണം. രാജ്യത്തെ അസംഘടിത, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഈ തീരുമാനം നേരിട്ട് ഗുണം ചെയ്യും. അതേസമയം, 25,000 രൂപയ്‌ക്ക് മുകളിൽ വേതനം വാങ്ങുന്ന ജീവനക്കാർക്ക് പി.എഫ് വിഹിതം നിർബന്ധമാകില്ല.
ഇനിമുതൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 12 ശതമാനം പിഎഫ് വിഹിതമായി കുറക്കും. ഇതേ ശതമാനം തുക തൊഴിലുടമയും പിഎഫ് അക്കൗണ്ടിലേക്ക് നൽകേണ്ടി വരും. പുതിയ ജീവനക്കാർക്കായി തൊഴിലുടമകൾ 12 ശതമാനം വിഹിതം പിഎഫിലേക്ക് നൽകേണ്ടി വരും.
വേതനപരിധി ഉയർത്തിയതിലൂടെ കേന്ദ്രസർക്കാരിന് പ്രതിവർഷം 11,339 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക. അഞ്ച് വർഷത്തേക്കുള്ള അധിക ചെലവ് 56,696 കോടിയാകുമെന്നാണ് കണക്കുകൂട്ടൽ. 2014 സെപ്തംബറിൽ 6,500ൽ നിന്നാണ് 15,000 ആയി വേതനപരിധി ഉയർത്തിയത്.
SUMMARY: PF salary ceiling raised to ₹25,000; over 51 lakh workers to benefit.
















