കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. അളവിൽ കൂടുതൽ മദ്യ ശേഖരം കണ്ടെടുത്ത കേസിലാണ് ആന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന റെയ്ഡിൽ 67 ലിറ്റർ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസിന്റെ നടപടി. എക്സൈസ് എ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലും അധികം അളവിലുള്ള വിവിധ തരത്തിലുള്ള മദ്യശേഖരമാണ് വാഴവറ്റയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ, മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപ്പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55 എ, 55 ഐ, 58 എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം റിപ്പോർട്ടർ ടിവിയുടെ കളമശേരി ഓഫീസിൽ എത്തിയത്.
SUMMARY: Illegal liquor stash; Anto Augustine arrested.
















