കൊച്ചി: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ റെയ്ഡ് അവസാനിച്ചു.20 മണിക്കൂർ നീണ്ട റെയ്ഡാണ് പുലർച്ചെ രണ്ടരയോടെ പൂർത്തിയായത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. മെമ്മറി കാർഡുകളടക്കം നിരവധി രേഖകൾ പിടിച്ചെടുത്തു.
ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിപ്പിച്ചത്. തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ എസ്ഐടി തലവൻ നൽകുമെന്നും എസിപി ബിജോയ് ചന്ദ്രൻ അറിയിച്ചു. റെയ്‌ഡ് നടത്തുമ്പോൾ സ്വകാര്യ സംഭാഷണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അല്ലാതെ ജോലി തടസ്സപ്പെടുത്താൻ നോക്കിയിട്ടില്ലെന്നും എസിപി പറഞ്ഞു.
കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രറ്റ് അനുമതിയോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പോലീസ് റെയ്‌ഡ് നടത്തിയിരുന്നു.
SUMMARY: The 20-hour-long raid at the Reporter TV office has concluded.
















