വിവേകാനന്ദപ്പാറയില്‍ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തെത്തി അവിടെ നിന്ന് ഡൽഹിയിലേക്ക് തിരിക്കും. ധ്യാനത്തിന് ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ പ്രധാനമന്ത്രി ആദരമർപ്പിച്ചു.
കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി 30ന് വൈകിട്ട് 5.40 ന് കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനംനടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനെത്തിയത്. കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ധ്യാനനിരതനായി.
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.
അതേ സമയം മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയത്. എട്ട് ജില്ലാ പോലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പോലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. ധ്യാനത്തിന്‍റെ ദൃശ്യങ്ങൾ പകർത്താൻ ഫോട്ടോഗ്രാഫർമാരും, വിഡിയോ ഗ്രാഫർമാരും അടങ്ങുന്ന സംഘം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
2019 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരിന്നിരുന്നു. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970 ലാണു സ്മാരകം പണിതത്.
<BR>
TAGS : NARENDRA MODI, KANYAKUMARI, MEDITATION