ബെംഗളൂരു: രേണുകസ്വാമി കൊലപാതകത്തിൽ നടൻ ദർശൻ ക്വട്ടേഷൻ നൽകിയതായി സ്ഥിരീകരിച്ച് പോലീസ്. ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പടെയുള്ള 13 പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് കോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് കൊലപാതക ആസൂത്രണത്തിന്റെ വിശദവിവരങ്ങളുള്ളത്. രേണുക സ്വാമിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രവർത്തകരുടെ സഹായം തേടിയതെന്നു പോലീസ് വ്യക്തമാക്കി.
ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ അധ്യക്ഷൻ രാഘവേന്ദ്രയുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടില്‍ പറഞ്ഞു. രാഘവേന്ദ്രയുടെ സഹായത്തോടെയാണ് രേണുക സ്വാമിയെ ദർശൻ സമീപിച്ചത്. സ്ത്രീയെന്ന വ്യാജേന ഫോണിലൂടെ സംസാരിച്ച് രേണുക സ്വാമിയെ വലയിലാക്കിയ രാഘവേന്ദ്രയുടെ സഹായികൾ ഇദ്ദേഹത്തെ ബെംഗളുരുവിലേക്കു തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നഗരത്തിലെ ആർആർ നഗറിലെ വിജനമായ ഷെഡിൽ കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്നാണു വിവരം . കൊലപാതകത്തിനുശേഷം മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ പലവഴിക്കു പോകുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നുവരാതിരിക്കാൻ ദർശൻ കൊലയാളിസംഘത്തിലെ നാലുപേർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്ര വഴിയാണ് പണമെത്തിച്ചത്.
രാഘവേന്ദ്രയെ കസ്റ്റഡിയിലെടുത്തതോടെ നടൻ ദർശന്റെയും പവിത്ര ഗൗഡയുടെയും പേരുകൾ പോലീസിനു ലഭിക്കുകയായിരുന്നു. ഇതോടെയായിരുന്നു കന്നഡ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടനും നടിയും അറസ്റ്റിലായത്. രണ്ടുപേർക്കും കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതായി സംശയിക്കുന്നതായും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
TAGS: DARSHAM| CRIME| KARNATAKA
SUMMARY: Actor darshan paid money to quotation for killing renukaswamy says police