ബെംഗളൂരു: ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ കർശനമാക്കി പോലീസ്. ജില്ലയിലെ ട്രക്കിംഗ് സ്പോട്ടുകളിൽ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് നടപടി. മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു ദിവസം മാത്രം 5000 ത്തോളം സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ഇത് ഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്. മുല്ലയാനഗിരി, ദത്തപീഠ, സീതാലയ്യനഗിരി തുടങ്ങിയ സ്ഥലങ്ങളിലാണ് തിരക്ക് കൂടുന്നത്. ഇവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പാടുപെടുകയാണെന്ന് പോലീസ് പറഞ്ഞു.
എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോലീസ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലയനഗിരിയിലും ദത്തപീഠത്തിലുമെത്തുന്ന വിനോദസഞ്ചാരികളോട് ടൂറിസ്റ്റ് ഗൈഡുകളുടെ നിർദ്ദേശം പാലിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി), സർക്കിൾ ഇൻസ്പെക്ടർ (സിപിഐ), ആറ് പോലീസ് സബ് ഇൻസ്പെക്ടർമാർ (പിഎസ്ഐമാർ), 60 കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന സംഘത്തെയാണ് പോലീസ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ടൂറിസ്റ്റ് സ്പോട്ടുകളിൽ പ്ലാസ്റ്റിക്, മദ്യം എന്നിവ കൊണ്ടുപോകുന്നതും പോലീസ് നിരോധിച്ചിട്ടുണ്ട്. ഈ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളിലും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ കർശന പരിശോധന നടത്തുന്നുണ്ട്.
TAGS: KARNATAKA| TOURIST SPOTS
SUMMARY: Police strictens curbs at tourist spots at chikkamangaluru