ടിപി വധക്കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികള്‍. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മൂന്ന് സെറ്റ് ഹർജികളാണ് ടിപി കേസിലെ പ്രതികളുടെ ഭാഗത്തു നിന്നും സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. 12 വർഷമായി തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും ഉചിതമായ രീതിയില്‍ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികള്‍. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികള്‍ അപ്പീലില്‍ പറയുന്നു.
അപ്പീലില്‍ നടപടിയെടുക്കുന്നത് വരെ തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നും പ്രതികള്‍ ഹർജിയില്‍ ആവശ്യപ്പെടുന്നു. മുമ്പ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരുന്നു. ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
TAGS : TP CHANDRASHEKHARAN | ACCUSED | SUPREME COURT
SUMMARY : The accused in the TP murder case appealed to the Supreme Court