തൃശൂർ വള്ളത്തോള്‍ നഗർ റെയില്‍വേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപെട്ടത്. തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച രാവിലെ വള്ളത്തോള്‍ നഗർ റെയില്‍വേ സ്റ്റേഷന് മുമ്പുള്ള പതിനഞ്ചാം പാലത്തിനു സമീപമായിരുന്നു സംഭവം.
കാലപ്പഴക്കം ചെന്ന ബോഗികളും സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചകളുമാണ് ഇത്തരം സംഭവങ്ങള്‍ വർദ്ധിക്കാൻ കാരണമാകുന്നത്. തീവണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഒന്നര കിലോമീറ്റർ മാത്രം ദൂരമാണ് ബാക്കിയുണ്ടായിരുന്നത്. വേഗത കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. ഷൊർണൂരില്‍ നിന്നും റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും, മെക്കാനിക്കല്‍ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കേരള പോലീസും സ്ഥലത്തെത്തിയിരുന്നു.
ഒരു മണിക്കൂറിനു ശേഷം വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച് തീവണ്ടി വള്ളത്തോള്‍ നഗർ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ തീവണ്ടി യാത്ര തുടരൂ എന്ന് റെയില്‍വേ അറിയിച്ചു. അതേസമയം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എൻജിനും ബോഗിയും വേർപെട്ട സംഭവത്തില്‍ ഉച്ചവരെ റെയില്‍വേയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
TAGS : KERALA | TRAIN
SUMMARY : The engine and bogie of the train running in Thrissur got separated