തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10ന് ഉദ്‌ഘാടനം ചെയ്യും. 2000 കണ്ടെയ്‌നറുകളുമായി ബുധൻ രാത്രി തീരമണഞ്ഞ ആദ്യ ചരക്കുകപ്പൽ സാൻ ഫെർനാണ്ടോയിൽനിന്ന് വ്യാഴം രാവിലെമുതൽ കണ്ടെയ്‌നർ ഇറക്കിത്തുടങ്ങും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. പി പി പി മാതൃകയിൽ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറകുവിടര്‍ത്തി സമുദ്രമാർഗ്ഗമുള്ള ചരക്കുനീക്കത്തിന്റെ അന്താരാഷ്ട്ര കവാടമായി വിഴിഞ്ഞം മാറുകയാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ എംഎസ്സിയുടെ ഏറ്റവും വലിയ കപ്പലാണ് വിഴിഞ്ഞത്ത് ഇന്നെത്തുന്നത്. ലേകത്തിലെ ഏത് തുറമുഖത്തേയും വെല്ലുവിളിക്കാൻ ശേഷിയുള്ള തുറമുഖത്തിന് 20 മീറ്റർ ആഴമാണുള്ളത്. ഏത് പടുകൂറ്റൻ കപ്പലിലും ഇവിടേയ്ക്കെത്തി നങ്കൂരമിടാൻ സാധിക്കും.
2000 കണ്ടെയ്നറുകളാണ് സാൻഫെർണാണ്ടോയിൽ നിന്ന് ഇന്ന് തുറമുഖത്തേയ്ക്ക് ഇറക്കുക. പൂർണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് കണ്ടെയ്നറുകൾ ഇറക്കിവെയ്ക്കുക. പൂർണതോതിൽ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയൽറണ്ണാണ് ഇന്ന് നടക്കുക. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്നുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.
കപ്പിൽനിന്ന് ക്രെയിനിന്റെ സഹായത്തിൽ ഇറക്കുന്ന കണ്ടെയ്‌നറുകൾ ഇന്റർ ട്രാൻസിറ്റ് വെഹിക്കിളി(ഐടിവി)ൽ കയറ്റി യാർഡുകളിലേക്ക് മാറ്റും. ഒരുസമയം ഏഴായിരം കണ്ടെയ്‌നർ ഇറക്കിവയ്‌ക്കാനുള്ള യാർഡ് തുറമുഖത്തുണ്ട്. കണ്ടെയ്നർ ഇറക്കാനും കപ്പലിലേക്ക് കയറ്റാനുമായി 31 ക്രെയിനുകളുണ്ട്. 23 എണ്ണം യാർഡ് ക്രെയിനുകളും എട്ടെണ്ണം ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ്. യാർഡ് ക്രെയിനുകൾ മുഴുവൻ ഓട്ടോമാറ്റിക്കും ഷിപ്പ് ടു ഷോർ ക്രെയിനുകൾ പകുതി ഓട്ടോമാറ്റിക്കുമാണ്. തുറമുഖത്തെ റിമോട്ട് കൺട്രോൾ ഓപ്പറേറ്റിങ് ഡെസ്‌കാണ് ഇവ പ്രവർത്തിപ്പിക്കുക. ഓപ്പറേഷൻ കൺട്രോൾ യൂണിറ്റ് സ്വീഡനിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. 16 കാമറ ഓരോ ക്രെയിനിലുമുണ്ട്. ഏറ്റവും അത്യാധുനിക സംവിധാനമാണിത്.
ട്രയൽ റൺ ഒരുക്കം തുറമുഖ മന്ത്രി വി എൻ വാസവൻ വിലയിരുത്തി. കപ്പൽ നാല് ടഗ്ഗുകളുടെ സഹായത്തോടെ തുറമുഖത്തേക്ക് കൊണ്ടുവരും. കണ്ടെയ്‌നർ ഇറക്കി വെള്ളി വൈകിട്ടോടെ സാൻ ഫെർനാണ്ടോ തിരിച്ചുപോകും. ശനി മുതൽ ഫീഡർ വെസലുകൾ വന്നുതുടങ്ങും.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും.
<br>
TAGS : VIZHINJAM PORT
SUMMARY : Kerala’s proud project Vizhinjam Port is now a reality. San Fernando with 2000 containers