ബെംഗളൂരു : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടര്‍ന്ന് പിന്‍വാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് ആദ്യ സംഘത്തിലുളളത്.
ഗംഗാവലി നദിയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ട്രക്ക് തന്നെയെന്ന് ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. തിരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ബുധനാഴ്ച തെരച്ചിൽ നടത്തിയത്.
ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ചതിന് ശേഷമാണ് നാവിക സേനയുടെ സ്‌കൂബാ ഡൈവേഴ്‌സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോള്‍ വ്യക്തതയില്ല. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനം വളരെ ദുഷ്‌ക്കരമാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവന്‍ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാന്‍ കഴിയുകയുളളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയില്‍ കണ്ടെത്തിയത്.
നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബയരെ ഗൗഡ ട്വീറ്റ് ചെയ്തിരുന്നു. നദിയുടെ കരയോട് ചേർന്ന ഭാഗത്ത് നേവിയുടെ ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരും.
<br>
TAGS : SHIROOR LANDSLIDE,
SUMMARY : Due to heavy rains, the Indian Navy team, which went into the river to retrieve Arjun’s truck, turned back