തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. തിരുവന്തപുരം ഡിവിഷനിലെ ടിടിഇ ഇഎസ് പത്മകുമാറിനെതിരെയാണ് റെയില്‍വേ നടപടി എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. ഇതേതുടർന്ന് പത്മകുമാറിനെതിരെ ഷംസീർ തിരുവനന്തപുരം ഡിവിഷനല്‍ മാനേജർക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടർന്നാണ് റെയില്‍വേയുടെ നടപടി.
എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു.
ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയർന്ന ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇമാരുടെ യൂണിയൻ പറയുന്നത്. താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് എടുത്ത സുഹൃത്ത് ഉയർന്ന ക്ലാസില്‍ സ്പീക്കർക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു.
അതിനെ ചോദ്യം ചെയ്യുകയും മാറിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഒരു തർക്കത്തിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ സ്പീക്കർ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ടിടിഇ സ്പിക്കർക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
TAGS : TTE | VANDE BHARAT | SPEAKER
SUMMARY : Misbehavior with the speaker; Replaced TTE in Vandebharat