ധാക്ക: നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ചുമതലയേല്‍ക്കും. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ പ്രസ് സെക്രട്ടറി ജോയ്നൽ ആബിദീനാണ് ഇക്കാര്യം അറയിച്ചത്. സൈനിക പിന്തുണയോടെയാണ് സർക്കാർ രൂപവത്കരണം. വിദ്യാർഥി പ്രതിഷേധ നേതാക്കൾ, രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളിലെ മേധാവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിലാണ് ഇടക്കാല പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.
രാജ്യത്ത് ദിവസങ്ങളായി തുടരുന്ന വിദ്യാർഥി പ്രതിഷേധം വലിയ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്ന ഘട്ടത്തിലാണ് പുതിയ തീരുമാനം. ഈ നീക്കം താൽക്കാലികമായെങ്കിലും രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് വിലയിരുത്തൽ. ‘പാവപ്പെട്ടവരുടെ ബാങ്കർ’ എന്നറിയപ്പെടുന്ന, 84 കാരനായ യൂനുസിനെ നിയമിക്കണമെന്ന ആവശ്യം പ്രതിഷേധക്കാരായ വിദ്യാർഥികള്‍ മുന്നോട്ടു വച്ചിരുന്നു. 2006-ല്‍ സമാധാനത്തിനുള്ള നൊബല്‍ സമ്മാനം നേടിയ ശേഷം, ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വേദികളില്‍ തിങ്ങിനിറഞ്ഞു. ഇപ്പോഴും പലരും അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്.
തൊഴിൽ സംവരണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ബംഗ്ലാദേശിൽ ഇതുവരെ 400ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷം രൂക്ഷമായതിന് പിന്നാലെ തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടത്. നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഒരു മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ശേഷം ഇന്ത്യയിൽ അഭയംതേടിയെങ്കിലും രാജ്യത്ത് സ്ഥിതിഗതികൾ അസ്ഥിരമായി തുടർന്നു.
<br>
TAGS : BANGLADESH | MUHAMMED YUNUS
SUMMARY : Nobel Laureate Muhammad Yunus is the Interim Prime Minister of Bangladesh