അർജുന് വേണ്ടിയുള്ള തിരച്ചിൽ; തീരുമാനം സർക്കാരിന്റേതെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നത് സംബന്ധിച്ച് തീരുമാനം കര്‍ണാടക സര്‍ക്കാരിന് വിട്ട് ഉത്തര കന്നഡ ജില്ലാ ഭരണകൂടം. ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പുഴയിലെ മണ്ണും മരക്കഷണങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്യാതെ ലോറി കണ്ടെത്താനാകില്ലെന്നാണ് ഈശ്വര്‍ മല്‍പെ അറിയിച്ചത്.

ഡ്രഡ്ജര്‍ എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം സര്‍ക്കാരിന് വിടാൻ തീരുമാനിച്ചത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും ചെലവ് എങ്ങനെ വഹിക്കും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ചെലവ് കണക്കുകള്‍ വ്യക്തമാക്കി കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാൻ ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍) തീരുമാനിച്ചത്. ഒരു കോടി രൂപയ്ക്ക് അടുത്താണ് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ചെലവായി കണക്കാക്കുന്നത്. ഇത്രയും തുക മുടക്കിയാലും ലോറി കണ്ടെത്താനാകുമെന്ന് ഉറപ്പില്ലെന്നാണ് ദൗത്യസംഘം അറിയിച്ചിരിക്കുന്നത്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun lands in trouble

LEAVE A REPLY

Please enter your comment!
Please enter your name here