ബെംഗളൂരു: വ്യവസായി ബി. എം. മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതി ആയിഷ എന്ന റഹ്മത്ത്, ഇവരുടെ ഭർത്താവ് ഷൊയ്ബ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാളിലെ കല്ലഡ്കയിൽ വച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മൂവരും കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരൻ കൂടിയായ മുംതാസ് അലിയെ ഞായറാഴ്ചയാണ് കാണാതാകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ മംഗളൂരു കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍നിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്.
ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഹണിട്രാപ്പ് സംഘമാണെന്നും കണ്ടെത്തിയിരുന്നു. റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ റഹ്മത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ്തഫ, സുഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
TAGS: KARNATAKA | ARREST
SUMMARY: Mumtaz Ali case — Three, including prime accused, arrested