ബെംഗളൂരു: ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു. ഞായറാഴ്ച വൈകീട്ട് നെലമംഗല ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിയമ്മയാണ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ഇവരെ പുലി ആക്രമിച്ചത്. പുള്ളിപ്പുലികൾ പതിവായി കാണപ്പെടുന്ന വനത്തോട് ചേർന്നാണ് ഇവരുടെ കൃഷിയിടം.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇക്കാരണത്താൽ ഗ്രാമവാസികൾക്ക് പ്രദേശത്തേക്ക് പോകരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് പുല്ല് വേട്ടനായി കരിയമ്മ കൃഷിയിടത്തേക്ക് പോകുകയായിരുന്നു. വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ പാതി ഭക്ഷിച്ച നിലയിൽ കരിയമ്മയുടെ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തി.
ഉടൻ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വീട്ടുകാർ വിവരമറിയിച്ചു. കരിയമ്മയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ പിടികൂടാൻ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
TAGS: BENGALURU | LEOPARD ATTACK
SUMMARY: Woman mauled to death by leopard near Bengaluru