ഡൽഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെൻ്റില്‍ എത്തിയത്. പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാർ പാർലമെന്റില്‍ സ്വാഗതം ചെയ്തത്.
നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപി കൂടിയാണ് പ്രിയങ്ക. വയനാടിന്റെ പുനരധിവാസമാണ് തന്റെ പ്രധാന അജണ്ടയെന്നും അതിനായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു. തന്നെ നെഞ്ചോട് ചേര്‍ത്ത വയനാടിന് അവര്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം നന്ദിയും പറഞ്ഞു.
വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കും. അവിടുത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാര്‍ലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബര്‍ട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വയനാട്ടില്‍ പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാള്‍ കോണ്‍ഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്. പ്രിയങ്ക പാര്‍ലമെന്റില്‍ ഉറച്ച ശബ്ദമായെത്തുന്നത് ഇന്ത്യാ മുന്നണിക്കും വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രിയങ്ക എംപിയാകുന്നതില്‍ അഭിമാനമെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. സന്ദര്‍ശക ഗ്യാലറിയില്‍ പ്രിയങ്കയുടെ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാന്‍ സോണിയ ഗാന്ധിയുമെത്തിയിരുന്നു.
TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi was sworn in as Wayanad MP in her Kerala costume