മുഡ; അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് ലോകായുക്ത

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് ലോകായുക്ത. ലോകായുക്ത എഡിജിപി എ. സുബ്രഹ്മണ്യേശ്വര റാവു റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും കൂടുതൽ സമയം ലഭിച്ചാൽ കൃത്യമായ റിപ്പോർട്ട്‌ തയ്യാറാക്കാൻ സാധിക്കുമെന്നും ലോകായുക്തയ്ക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ഇതേതുടർന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.

എംഎൽഎമാർക്കും എംപിമാർക്കുമുള്ള പ്രത്യേക കോടതിയിലെ ജഡ്ജ് സന്തോഷ് ഗജാനൻ ഭട്ടിന്റേതാണ് ഉത്തരവ്. അടുത്ത വാദം ഫെബ്രുവരി 24ന് നടക്കും. നേരത്തെ ലോകായുക്ത മൈസൂരു ലോകായുക്ത എസ്പി ടിജെ ഉദേഷ് എഡിജിപി റാവുവിന് കേസിലെ പ്രാഥമിക റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു. 550 പേജുകളുള്ള ഈ റിപ്പോർട്ട് നിലവിൽ ലോകായുക്തയുടെ നിയമ സെല്ലിന്റെ പരിശോധനയിലാണ്. മുഡ ഭൂമി അനുവദിച്ചതിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയ സ്വാധീനം ചെലുത്തിയതിന് തെളിവുകളൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നാലാം പ്രതിയായ ജെ. ദേവരാജുവുമായി ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശ അവകാശവാദങ്ങളും അന്വേഷണത്തിൽ പരാമർശിച്ചിട്ടുണ്ട്.

മുഡയ്ക്ക് കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. സിദ്ധരാമയ്യക്കും മറ്റുള്ളവര്‍ക്കുമെതിരെ 2024 സെപ്റ്റംബര്‍ 27ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി എം പാര്‍വതി, ഭാര്യാ സഹോദരന്‍ ബി. മല്ലികാര്‍ജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ നാലുവരെയും പ്രതികളാണ്.

TAGS: MUDA SCAM
SUMMARY: Lokayuktha seeks time to submit report on MudA

LEAVE A REPLY

Please enter your comment!
Please enter your name here