ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്കു ടൂർ പോയ ഇന്ത്യക്കാരുടെ ബസ് അപകടത്തിൽപ്പെട്ടു ചുരുങ്ങിയത് ആറുപേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്ത്യക്കാരുടെ യാത്രാ സംഘത്തിൽ മലയാളികളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച പ്രാദേശിക സമയം 4 മണിയോടെയയാിരുന്നു അപകടമെന്നാണ് വിവരം. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് 28 വിനോദസഞ്ചാരികളും മൂന്ന് പ്രാദേശിക ഗൈഡുകളും ഒരു ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലീസ് എത്തുന്നതിനുമുമ്പ് നാട്ടുകാർ രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു. സംഭവസ്ഥലത്ത് കാണാതായ മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ രാത്രി വരെ നീണ്ടുനിന്നതായി പോലിസ് പറഞ്ഞു. അപകടത്തെ കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. നിരവധി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി ഈ പ്രദേശം വളർന്നുവരികയാണ്.