ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 18 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി വ്യാഴാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം ഇവരെ കോടതിയിൽ ഹാജരാക്കിയത്. ബെംഗളൂരു, തുമകുരു ജയിലുകളിൽ കഴിയുന്ന പ്രതികളെ വീഡിയോ കോൺഫറൻസ് വഴിയാണ് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.
ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസിൽ ദർശൻ, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്. രേണുകസ്വാമി പവിത്ര ഗൗഡയ്ക്ക് അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന്റെ പേരിൽ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിൽ കൊണ്ടുവന്ന് പട്ടണഗരെ ഷെഡിൽ പാർപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
പവിത്ര ഗൗഡയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദര്‍ശന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയായിരുന്നു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan and others custody extended till july 18 in renukaswamy murder case