ബെംഗളൂരു: കർണാടകയിൽ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം ദിവസം 12 മുതൽ 14 മണിക്കൂർവരെയാക്കി ഉയർത്താൻ നീക്കം. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതിവരുത്തി ഇത് നടപ്പാക്കാനാണ് ആലോചന. നിലവിൽ പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം. പുതിയബില്ലിൽ സാധാരണ ജോലിസമയം 12 മണിക്കൂറാക്കി ഉയർത്താനാണ് നിർദേശം. രണ്ടുമണിക്കൂറെങ്കിലും ഓവർടൈമായി ജീവനക്കാരെക്കൊണ്ട് ജോലിയെടുപ്പിക്കാൻ തൊഴിലുടമകൾക്ക് അവസരവും നൽകുന്നുണ്ട്.
ബില്ലിൻ്റെ കരട് ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞദിവസം തൊഴിൽ മന്ത്രി സന്തോഷ് ലാഡിൻ്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഐ.ടി. കമ്പനി പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും ഇക്കാര്യം ചർച്ചചെയ്തു. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബിൽ 2024 എന്നപേരിൽവരുന്ന ബില്ലിലാണ് ജോലി സമയം ഉയർത്താനുള്ള നിർദേശമുള്ളത്. ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ എതിർപ്പുയർത്തിയതോടെ ഇക്കാര്യത്തില്‍ കൂടുതൽ ചർച്ചനടത്തുമെന്ന് തൊഴിൽവകുപ്പ് മന്ത്രി സന്തോഷ് എസ്. ലാഡ് വ്യക്തമാക്കി.
നിയമം നടപ്പാക്കുരുതെന്ന് കർണാടക സ്റ്റേറ്റ് ഐടി, ഐടീസ് എംപ്ലോയിസ് യൂണിയൻ (കെഐടിയു) ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിൽ മൂന്നു ഷിഫ്റ്റുകളായാണ് പല ഐ.ടി. കമ്പനികളും പ്രവർത്തിക്കുന്നത്. പുതിയ ബിൽ നടപ്പായാൽ രണ്ട് ഷിഫ്റ്റുകളിലേക്ക് മാറാനാകും. മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും ഇത് വഴിതെളിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഐ.ടി.കമ്പനി ഉടമകളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും അവർ കുറ്റപ്പെടുത്തുന്നു.
കർണാടകയില്‍ ഐ.ടി.മേഖലയിൽ 20 ലക്ഷത്തോളംപേർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ നല്ലൊരുശതമാനം മലയാളികളാണ്. പലരും തൊഴിൽ സുരക്ഷിതത്ത്വം പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ഇത്തരം നിർദേശങ്ങൾ കോർപ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണ് നടപ്പാക്കുന്നതെന്ന് കെ.ഐ.ടി.യു ജനറൽ സെക്രട്ടറി സുഹാസ് അഡിഗ പറഞ്ഞു.
<BR>
TAGS : KARNATAKA | WORKING HOURS
SUMMARY : IT in Karnataka Move to increase working hours of employees