
ന്യൂഡല്‍ഹി: സര്‍വീസുകൾ നടത്താൻ ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാത്ത സാഹചര്യത്തെ തുടര്‍ന്നു വിസ്താര എയര്‍ലൈന്‍സില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെ മാത്രം മുംബൈ, ഡൽഹി, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽനിന്നുള്ള 38 വിമാന സർവീസുകളാണ് റദ്ദാക്കിയത്. തിങ്കളാഴ്ച 50 സർവീസുകൾ റദ്ദാക്കുകയും 160 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. വിമാനം റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച് വിസ്താരയോട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റിപ്പോര്‍ട്ട് തേടി. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം പരിഹരിക്കാന്‍ വിസ്താര സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദീര്‍ഘമായ ജോലിസമയമാണ് പൈലറ്റുമാര്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി യാത്രക്കാര്‍ വിസ്താരയുടെ പ്രശ്നം സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉന്നയിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ ആശയവിനിമയം ഉണ്ടാകുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ നഷ്ടപ്പെടുന്നതായും ജീവനക്കാരില്‍നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും ചിലര്‍ പ്രതികരിച്ചു. മതിയായ ജോലിക്കാരുടെ അഭാവം ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് സര്‍വീസുകള്‍ റദ്ദായതെന്ന വിശദീകരണവുമായി വിസ്താര രംഗത്തു വന്നിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു. വിമാന ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ ഞങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഇതുകാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യം മനസിലാക്കുന്നു. ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.’ വിസ്താരയുടെ വക്താവ് പറഞ്ഞു. താല്കാലികമായി സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും പകരമായി യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ യാത്ര വാഗ്ദാനം ചെയ്യുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും അവര്‍ അറിയിച്ചു.
The post വിസ്താരയിൽ പൈലറ്റ് പ്രതിസന്ധി; ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി appeared first on News Bengaluru.
Powered by WPeMatico